എഴുത്തുമേശയിൽ
നിശാഗന്ധി പൂക്കും രാവിൽ,
എഴുത്തുമേശയ്ക്കു മുന്നിൽ
പുതുകവിതയ്ക്കായ്
ഉണർന്നിരിക്കെ,
കാർമേഘക്കൂട്ടങ്ങൾപോൽ
മനസ്സിൽ പാറും ശിഥിലചിന്ത,
അവ്യക്തബോധസീമയിൽ
തമോഗുണമാർന്ന് മാനസം.
താരകളാകും വാക്കുകളെ,
ഉണരുക സമാധിയിൽനിന്ന്,
വിരിയുക നിങ്ങളെൻ മാനസ-
ത്തിൽ മധുരസ്വപ്നങ്ങളായ്.
പാലപ്പൂക്കുളിർത്തെന്നൽ
ഭാവന ഉണർത്തട്ടെ,
നിലാവുറഞ്ഞക്ഷരമായി
നൽകവിത വിരിയട്ടെ.
വരിക കാവ്യദേവതേ
നിൻ പൂത്താലവുമായ്,
സൗഗന്ധികപുഷ്പങ്ങൾ
കവിതയായ് ചൊരിയൂ.
പുസ്തകത്താളിലവ
കുറിയ്ക്കട്ടെ,
സാർത്ഥകമാകട്ടെൻ
കാവ്യജീവിതം,
എഴുത്തുമേശയ്ക്ക്
മുന്നിലായ്,
പുതുകവിതയ്ക്കായ്
ദാഹിക്കവെ.
Comments
Post a Comment