വിലാപം

വിലാപം.
.................

കണ്മഷി പോലെ
കറുത്തുവല്ലോ,
കരിവാളിച്ചല്ലോ -
യെൻ കൺതടങ്ങൾ,

വെയിലേറ്റ് വാടി -
ത്തളർന്നുവല്ലോ,
മുഖവും കരങ്ങളും
മാനസവും,

കാളകളില്ലിന്ന്
നിലമുഴുവാൻ,
തത്തകളില്ലിന്ന്
പാട്ടു പാടാൻ,

മീനും തവളയു-
മെങ്ങോ പോയി,
ജലമില്ലാതെങ്ങനെ
വാഴുമവർ,

വിണ്ട് വരണ്ടുപോയ്
നെൽപ്പാടങ്ങൾ,
എൻ സ്വേദനമേകീടാം
ദാഹമാറ്റാൻ,

മാനത്ത് കോളില്ല
കാറുമില്ല,
മഴയില്ലാതെങ്ങനെ
വിത്തിറക്കും,

ചുറ്റിലും പാടം
നികത്തി നിങ്ങൾ
കൊട്ടാരമേറെ
പണിഞ്ഞുവല്ലോ,

മണ്ണ് മരിച്ചത-
റിയുന്നുണ്ടോ,
ജീവചൈതന്യം
മറഞ്ഞുവല്ലോ,

രാജഗൃഹത്തിലു-
മുണ്ണുവാനായ്,
നെല്ലരി വേണ്ടയോ,
എന്നുമെന്നും,

അന്നജമുണ്ണുമ്പോൾ
ഓർപ്പതുണ്ടോ,
അദ്ധ്വാനശീലരാം
കർഷകരെ,

ആരോ കിളിർപ്പിച്ച
അരിമണികൾ,
തിന്നുമ്പോളോർക്കുക
പാവങ്ങളെ,

കാർഷികവേല
തുടരുന്നു ഞാൻ,
കടമേറിയേറെ
വലഞ്ഞെന്നാലും,

അന്നമൊരുക്കുന്ന
ജന്മമല്ലേ,
അന്നമൊരുക്കയെൻ
കർമ്മമല്ലേ,

കർമ്മമനുഷ്ഠിക്ക
ധർമ്മമല്ലേ,
ധർമ്മമനുഷ്ഠിക്ക
പുണ്യമല്ലേ.

Dr.Manoj.M.R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി