കവിത. കറിവേപ്പിലകൾ. ............................. ഇന്നൊരു കല്ല്യാണ - സദ്യയുണ്ടീടവെ, കറികളിൽ നിന്നും പെറുക്കിയെടുത്തു ഞാൻ നീരൂർന്നു വാടിയ ചെറിയിലത്തുണ്ടുകൾ, ജീവൻ വെടിഞ്ഞോരു കറിവേപ്പിൻപത്രങ്ങൾ, എച്ചിലിൻ കൂനയിൽ കൂട്ടിവച്ചീടവെ ചിന്താധീനമാ- യെൻമനമന്നേരം, "കറിവേപ്പിലപോലെന്ന " ചൊല്ലുസ്മരിച്ചു ഞാൻ തെല്ലിട സദ്യയങ്ങു - ണ്ണാൻ മറന്നുപോയ്, എൻരസമുകുളത്തിൽ രുചി പകർന്നീടുവാൻ ദാനമായേകി നീ നിൻദേഹമത്രയും , എൻമനതാരിൽ സുഖം പകർന്നീടുവാൻ പ്രാണൻ ത്യജിച്ചു നീ കാരുണ്യരൂപിണീ, സ്വാർത്ഥരാം മാനവർ നിന്നെ മുറിയ്ക്കവെ മാതൃതരുവേ! നീ നൊമ്പരപ്പെട്ടുവോ, ദേഹമടർന്നു നിൻ പ്രാണൻ പിടയ്ക്കവെ മാതൃതരുവേ! നീ കണ്ണുനീർ വാർത്തുവോ, നന്നേയിരുണ്ട നിൻ പച്ചിലക്കുള്ളിലായ് നിന്റെ നിഗൂഢമാം രാഗരഹസ്യമോ, നിന്റെ ഹൃദന്തത്തി- നുള്ളിലൊളിപ്പിച്ച നഷ്ടവസന്തത്തിൻ കരിമുകിൽക്കൂട്ടമോ, മധുരമായിന്നെന്റെ നാവിൽ രുചിച്ചത് നിൻ ഹൃദയത്തിലെ സ്വപ്നമോ സ്നേഹമോ, ഇന്നെന്റെ കറികളിൽ തിക്തമായ്ത്തീർന്നത് മനസ്സിൽ നിറഞ്ഞോരു നൈരാശ്യബോധമോ, കർമ്മവിശുദ്ധേ!...