കറിവേപ്പിലകൾ

കവിത.

കറിവേപ്പിലകൾ.
.............................

ഇന്നൊരു കല്ല്യാണ -
സദ്യയുണ്ടീടവെ,
കറികളിൽ നിന്നും
പെറുക്കിയെടുത്തു ഞാൻ
നീരൂർന്നു വാടിയ
ചെറിയിലത്തുണ്ടുകൾ,
ജീവൻ വെടിഞ്ഞോരു 
കറിവേപ്പിൻപത്രങ്ങൾ,

എച്ചിലിൻ കൂനയിൽ 
കൂട്ടിവച്ചീടവെ
ചിന്താധീനമാ-
യെൻമനമന്നേരം,
"കറിവേപ്പിലപോലെന്ന "
ചൊല്ലുസ്മരിച്ചു ഞാൻ
തെല്ലിട സദ്യയങ്ങു -
ണ്ണാൻ മറന്നുപോയ്,

എൻരസമുകുളത്തിൽ
രുചി പകർന്നീടുവാൻ 
ദാനമായേകി നീ 
നിൻദേഹമത്രയും ,
എൻമനതാരിൽ 
സുഖം പകർന്നീടുവാൻ 
പ്രാണൻ ത്യജിച്ചു നീ
കാരുണ്യരൂപിണീ,

സ്വാർത്ഥരാം മാനവർ 
നിന്നെ മുറിയ്ക്കവെ 
മാതൃതരുവേ! നീ 
നൊമ്പരപ്പെട്ടുവോ,
ദേഹമടർന്നു നിൻ 
പ്രാണൻ പിടയ്ക്കവെ
മാതൃതരുവേ! നീ 
കണ്ണുനീർ വാർത്തുവോ,

നന്നേയിരുണ്ട നിൻ 
പച്ചിലക്കുള്ളിലായ് 
നിന്റെ നിഗൂഢമാം 
രാഗരഹസ്യമോ,
നിന്റെ ഹൃദന്തത്തി-
നുള്ളിലൊളിപ്പിച്ച 
നഷ്ടവസന്തത്തിൻ 
കരിമുകിൽക്കൂട്ടമോ,

മധുരമായിന്നെന്റെ 
നാവിൽ രുചിച്ചത് 
നിൻ ഹൃദയത്തിലെ 
സ്വപ്നമോ സ്നേഹമോ,
ഇന്നെന്റെ കറികളിൽ
തിക്തമായ്ത്തീർന്നത്
മനസ്സിൽ നിറഞ്ഞോരു 
നൈരാശ്യബോധമോ, 

കർമ്മവിശുദ്ധേ! നിൻ
ജീവിതം കാണവെ 
വിനയതരംഗങ്ങ -
ളെന്നിൽ ജനിക്കുന്നു,
സംഗമില്ലാത്തോരു 
കർമ്മത്തിൻ വിത്തുകൾ 
താമസംവിനാ 
മുളയ്ക്കട്ടെയെന്നിലും.

Dr Manoj M R.

Comments

Popular posts from this blog

കൊഴിയുന്ന ഇലകൾ

കിരൺ

അനുരാഗിണി