ഓണവും കോവിഡും
കവിത.
ഓണവും കോവിഡും .
....................................
കോവിഡിൻ മാരി
പടർന്നുപിടിക്കവെ
ശ്രാവണമാസം
വിരുന്നുവന്നു,
വ്യാധിതന്നാധി
മനസ്സിൽ തിളയ്ക്കവെ
ആവണിത്തെന്നൽ
തഴുകിയെത്തി,
പൊയ്പ്പോയ കാലത്തെ
ഓണത്തിന്നോർമ്മകൾ
പൂക്കളമിട്ടു
ചിരിച്ചുനിന്നു,
ഇല്ലിന്നു ചന്തയു-
മുത്രാടപ്പാച്ചിലും,
പടരുന്ന മാരി
തടുക്കവേണം,
എങ്കിലും ചാരുതയെങ്ങും
വിളങ്ങുന്നു,
കണ്ണുതുറന്നു നാം
കാണ്കേ വേണം,
കാട്ടിലും മേട്ടിലും
വർണ്ണം വിതറുന്നു
അരളിയും തെച്ചിയും
കദളിപ്പൂവും,
താഴമ്പൂ മണമുള്ള
പാടവരമ്പത്ത്
മഞ്ഞയുടുപ്പിട്ട
മുക്കുറ്റിപ്പൂ ,
കിന്നാരം ചൊല്ലുന്നു
കറുകയും തുമ്പയും
തുള്ളിക്കളിക്കുന്നു
പൂത്തുമ്പികൾ,
തങ്കക്കതിർക്കുല
തിന്നുവാനെത്തുന്നു
ചെഞ്ചായച്ചുണ്ടുള്ള
തത്തമ്മകൾ,
പൂങ്കുയിൽ പാടുന്നോ-
രീണങ്ങൾ കേട്ടിട്ട്
താളം പിടിക്കും
മരംകൊത്തികൾ,
താളമേളങ്ങളിൽ
ചാടിക്കളിക്കുന്നു
അണ്ണാറക്കണ്ണനും
മൈനകളും,
കാര്യങ്ങൾ വീക്ഷിച്ച്
ചുറ്റിനടക്കുന്നു
കണ്ണുചുവന്നോരു
ചെമ്പോത്തുകൾ,
ജീവന്റെയുല്ലാസ -
നൃത്തങ്ങൾ കാണവെ
ആനന്ദമുള്ളിൽ
നിറഞ്ഞിടുന്നു ,
മാരിയും ദു:ഖവും
പോയിമറഞ്ഞിടും
ചന്തമുള്ളോണം
മടങ്ങിവരും ,
ഞാണുമുറുക്കിയൊ -
രോണവില്ലുമായി
പുത്തനാമോണ -
ക്കിനാവുകാണാം.
Dr Manoj M R.
Comments
Post a Comment