ഉസ്താദ്
നേരം പുലരവെ നേർത്ത മയക്കത്തിൽ, തങ്കക്കിനാവുകൾ വന്നണഞ്ഞു, പൂനിലാപ്പൊയ്കയിൽ നീന്തിത്തുടിക്കുന്നു സ്വർഗ്ഗലോകത്തിലെ രാജഹംസം, വൃശ്ചികരാത്രിയിൽ പൂങ്കാവനത്തിലെ വെൺനിശാഗന്ധികൾ പൂത്തു നിൽക്കെ, അഴകുള്ള രജനിയിൽ അലയുന്ന കാറ്റിന് പാലകൾ പൂത്തു സുഗന്ധമേകി, മാവിലത്തുമ്പിലെ മഞ്ഞുകണങ്ങളിൽ മാനത്തെയമ്പിളി ചുംബിക്കവെ, പ്രിയനാം കലാകാരൻ സാക്കിർ ഉസ്താദിൻ്റെ മെഹ്ഫിലിൻ വേദി സജീവമായി, മായികഭാവത്തിൽ പാടുന്നു സാരംഗി, സുന്ദരരാഗം, ഹാ! യമൻ കല്യാൺ, സംഗീതസാന്ദ്രമാം നിശീഥയാമത്തിൽ, പാരിജാതപ്പൂക്കൾ താളമിട്ടു, മുത്തുകൾ വീണു ചിതറുന്നപോലെ നിൻ തബല പൊഴിക്കുന്നു ശുദ്ധനാദം, നിൻ വിരൽത്തുമ്പുകൾ വേഗത്തിലോടവെ വിസ്മയനാദങ്ങൾ കേട്ടു വാനിൽ , കേറിയിറങ്ങിയും ചാഞ്ഞുചാഞ്ചാടിയും നിൻ്റെ വിരലുകൾ ആടിടുമ്പോൾ, കഥയും കവിതയും നാദത്തിൻ ഭാഷയിൽ ആവിഷ്കരിക്കുന്നു നിൻ തബല, സ്നേഹം നിറയുന്ന മാന്ത്രികഭാഷയിൽ ചൊല്ലുകൾ ചേർത്തു നീ വായിക്കുമ്പോൾ, നിർവൃതിയാലെൻ്റെ തരളഹൃദയത്തിൽ ആഹ്ളാദവീചികൾ നൃത്തമാടി, എങ്ങനെ കിട്ടിയീ പ്രതിഭയെൻ ഉസ്താദേ, മനുഷ്യനോ നീയൊരു ഗന്ധർവ്വനോ? മുജ്ജന്മത്താലേ പകർന്നു ലഭിച്ചതോ? ശാപം ലഭിച്ചോരു ദേവനോ നീ? അള്ളാരാഖാ! നിൻ്റെ ചെവികളിലോതിയ ചൊല്ലിൻ്റെ മാന...