Posts

കേരളീയൻ

കൊടുംവിശപ്പിൻ തീ കെട്ടോരുദരവുമായി, തല ചായ്ക്കാനുറപ്പു - ള്ളൊരു കൂരയുമായി,  വിഷാദമേഘം മറ - ഞ്ഞോരു മനസ്സുമായി, സ്നേഹവർഷത്താൽ നിറയും ഹൃദയവുമായി, സാഹോദര്യത്താലേ പുണരും കരങ്ങളുമായി, പൂനിലാവു പോൽ ഒഴുകും കരുണയുമായി, പിറന്നിടട്ടേ ഒരു നവകേരളീയൻ, മലയാണ്മയുടെ തേൻ വിളമ്പുവാനിന്ന്.

ഓണനാളിൽ

പൊന്നിൻ തിളക്കമാണോണ വെയിലിന് , മണ്ണിൻ മുഖവും തിളങ്ങുകയായ്‌, വർണ്ണം വിതറുന്ന പൂക്കളെ കാൺകവെ അറിയാതെ പാടിയോ പൂങ്കുയിലും, കുഞ്ഞിൻ മനസ്സിലെ ഉത്സാഹം കാണവെ സ്നേഹപ്രഭയേറി മാഹൃദയം, സദ്യ വിളമ്പുവാൻ പായസമൂട്ടുവാൻ കൊതിയോടെ അമ്മ കുളിച്ചൊരുങ്ങി മലയാളഗന്ധം പരക്കുമീ നാളുകൾ ലോകമെമ്പാടും ഇന്നോണമായി, ഇത്തിരി നേരം മറന്നിടാം ദു:ഖങ്ങൾ ശാന്തി തുളുമ്പും സുദിനങ്ങളിൽ.

ഉസ്താദ്

നേരം പുലരവെ നേർത്ത മയക്കത്തിൽ, തങ്കക്കിനാവുകൾ വന്നണഞ്ഞു, പൂനിലാപ്പൊയ്കയിൽ നീന്തിത്തുടിക്കുന്നു സ്വർഗ്ഗലോകത്തിലെ രാജഹംസം, വൃശ്ചികരാത്രിയിൽ പൂങ്കാവനത്തിലെ വെൺനിശാഗന്ധികൾ പൂത്തു നിൽക്കെ, അഴകുള്ള രജനിയിൽ അലയുന്ന കാറ്റിന് പാലകൾ പൂത്തു സുഗന്ധമേകി, മാവിലത്തുമ്പിലെ മഞ്ഞുകണങ്ങളിൽ മാനത്തെയമ്പിളി ചുംബിക്കവെ, പ്രിയനാം കലാകാരൻ സാക്കിർ ഉസ്താദിൻ്റെ മെഹ്ഫിലിൻ വേദി സജീവമായി, മായികഭാവത്തിൽ പാടുന്നു സാരംഗി, സുന്ദരരാഗം, ഹാ! യമൻ കല്യാൺ, സംഗീതസാന്ദ്രമാം നിശീഥയാമത്തിൽ, പാരിജാതപ്പൂക്കൾ താളമിട്ടു, മുത്തുകൾ വീണു ചിതറുന്നപോലെ നിൻ തബല പൊഴിക്കുന്നു ശുദ്ധനാദം, നിൻ വിരൽത്തുമ്പുകൾ വേഗത്തിലോടവെ വിസ്മയനാദങ്ങൾ കേട്ടു വാനിൽ , കേറിയിറങ്ങിയും ചാഞ്ഞുചാഞ്ചാടിയും നിൻ്റെ വിരലുകൾ ആടിടുമ്പോൾ, കഥയും കവിതയും നാദത്തിൻ ഭാഷയിൽ ആവിഷ്കരിക്കുന്നു നിൻ തബല, സ്നേഹം നിറയുന്ന മാന്ത്രികഭാഷയിൽ ചൊല്ലുകൾ ചേർത്തു നീ വായിക്കുമ്പോൾ, നിർവൃതിയാലെൻ്റെ തരളഹൃദയത്തിൽ ആഹ്ളാദവീചികൾ നൃത്തമാടി, എങ്ങനെ കിട്ടിയീ പ്രതിഭയെൻ ഉസ്താദേ, മനുഷ്യനോ നീയൊരു ഗന്ധർവ്വനോ? മുജ്ജന്മത്താലേ പകർന്നു ലഭിച്ചതോ? ശാപം ലഭിച്ചോരു ദേവനോ നീ? അള്ളാരാഖാ! നിൻ്റെ ചെവികളിലോതിയ ചൊല്ലിൻ്റെ മാന...

ഹൃദയത്തിൻ പാട്ടുകാരൻ

വഴിയോരത്തിരുന്നുകൊണ്ട് വെയിലേറ്റു തളരുമ്പോഴും, ഒറ്റയ്ക്കൊരു മനുഷ്യരൂപം പാടുന്നൊരു സുന്ദരഗാനം, കാഴ്ചക്കൊരു വൃദ്ധസ്സ്വരൂപം നിറംമങ്ങിയുടുപ്പും മുണ്ടും, നോവിൻ്റെ ഖനിയിൽ നിന്നും പാടുന്നൊരു മോഹനഗാനം, ഉയിരിൽ നിന്നുയരും പാട്ട് ആകാശത്തൊഴുകി നടപ്പൂ , സാകൂതം വീക്ഷിക്കുന്നു കുയിലുകളും മഞ്ഞക്കിളിയും, ഹൃദയത്തെ മഥിക്കും ഗാനം ചുടുകാറ്റിനെ നിശ്ചലമാക്കി, വിരഹത്തിൻ തീക്ഷ്ണസ്വരങ്ങൾ വെയിലിൻ്റെ ചൂടിനെയേറ്റി, നാദത്തിൻ വിശുദ്ധിയാലേ, രാഗത്തിൻ സമൃദ്ധിയാലേ, താളത്തിൽ പാടും പാട്ട് എന്നുള്ളിൽ പ്രതിധ്വനിച്ചു, ശ്രുതിയൊന്നിൽ രാകിയെടുത്ത സ്വരമായിട്ടൊഴുകും പാട്ട്, ഈണത്തിൻ പുഴകളിലൂടെ എന്നുള്ളിൽ വന്നു നിറഞ്ഞു, സ്നേഹത്തിൻ പാട്ടുകാരാ! നാദത്തിൻ സേവകനോ നീ, നിൻ ഗാനം കേട്ടിട്ടെൻ്റെ മിഴിയിണകൾ ഈറനണിഞ്ഞു, കരളിൻ്റെയുള്ളിൽ നിന്നും ഒഴുകുന്ന  ദുഃഖവികാരം, ഇന്നെൻ്റെ ഹൃദയത്തിങ്കൽ കടലോളം വേദന തന്നു, ഇനിയെപ്പോൾ കാണും നിന്നെ, ഇനിയെപ്പോൾ കേൾക്കും നിന്നെ, ഈ വഴിയിൽ എന്നും പോകും സ്ഥിരയാത്രികനല്ലല്ലോ ഞാൻ, നിൻ പാട്ടിൻ ഈണത്താലെ നിൻ പാട്ടിൻ മധുരത്താലെ, അറിയാതെ ഞാനും മൂളി അകതാരിൽ നിന്നുടെ ഗാനം .  

കിരൺ

നീയെന്നും ഞങ്ങളുടെ കെടാവിളക്ക് ഹൃദയത്തിലമരുന്ന  ആത്മ സൂര്യൻ  വാക്കുകൾ ദു:ഖത്തിന് വീണ്ടും തിരി കൊളുത്തുന്നു മൗനം ശാന്തിയിലേയ്ക്കു നയിക്കുന്നു

ശലഭമേ നീ

നീലനഭസ്സിലെ വെള്ളിമേഘങ്ങളെ വെറുതെയലസമായ് വീക്ഷിക്കുമ്പോൾ, നല്ലിളങ്കാറ്റിൻ്റെ  അലയിലൊഴുകി നീ മെല്ലെ മെല്ലെയെൻ്റെ മുന്നിൽ വന്നു , മിന്നിത്തിളങ്ങുന്ന വർണ്ണച്ചിറകുകൾ പയ്യെ പയ്യെ നീ വിടർത്തിടുമ്പോൾ, എന്തൊരഴകാണ് ചിത്രശലഭമേ ! മോഹിനിയാട്ടങ്ങൾ കാണുമ്പോലെ, ചെമ്പകപ്പൂവിലും മുല്ലപ്പൂമൊട്ടിലും തത്തിക്കളിക്കുന്ന നിന്നെക്കണ്ടാൽ, അമ്മിഞ്ഞപ്പാലുണ്ണാൻ അമ്മയ്ക്കടുത്തേയ്ക്ക് ചാടിത്തെറിക്കുന്ന കുഞ്ഞിനെപ്പോൽ, തേനുണ്ണുവാനായി പൂവിലിരിക്കുമ്പോൾ പുന്നാരം ചൊല്ലുന്ന - തെന്താണു നീ? ഒട്ടും നോവിക്കാതെ പൂവിൻ ദലങ്ങളിൽ എത്ര സമർത്ഥമായ് നീയിരിപ്പൂ , തേനുണ്ണുന്നേരത്ത് നിൻ്റെ മനസ്സിലും സ്വർണ്ണക്കിനാവുകൾ കണ്ടുവോ നീ, പൂവിൻ പരാഗങ്ങൾ ഏറ്റുവാങ്ങീടുമ്പോൾ നന്ദി പറഞ്ഞുവോ മന്ദാരങ്ങൾ, പൂന്തേൻ കഴിച്ചു  വയറു നിറഞ്ഞുവോ? ചിറകു വിടർത്തുവാൻ മടിയുണ്ടല്ലോ, ലേശമിരുന്നോളൂ എൻ വിരൽത്തുമ്പിലായ്, നോവിക്കയില്ല ഞാൻ വാക്കു തരാം , ശ്രദ്ധിച്ചു ശ്രദ്ധിച്ചു ശ്വാസമെടുത്തു ഞാൻ, ദേഹമനക്കാതെ കാത്തിരുന്നു, മെല്ലെയെൻ ചുറ്റും പറന്നു പറന്നു നീ കവിളിലുരുമ്മി , മറഞ്ഞുപോയി , നിന്നെത്തിരഞ്ഞു പരിസരമൊന്നാകെ, എങ്ങുമേ കാണാൻ കഴിഞ്ഞതില്ല , ഇത്തിരിനേരം പകർന്നു തന...

രാംലല്ല

ഇപ്പോഴെങ്കിലും കാണാൻ കഴിഞ്ഞല്ലോ രാംലല്ലാ !  നിന്നുടെ ദിവ്യരൂപം , ജന്മാന്തരമായി ഞാനും കൊതിച്ചല്ലോ നിന്നുടെ ലാവണ്യം ആസ്വദിക്കാൻ, ഈ  ദിനമെങ്കിലും എത്താൻ കഴിഞ്ഞല്ലോ രാംലല്ലാ! നിന്നുടെ മുന്നിലായി, ആശിച്ച നേരത്ത- യോധ്യയിലെത്തുവാൻ തടസ്സങ്ങളെത്രയോ താണ്ടി ഞാനും, കൊട്ടാരംപോലെ നിൻ അമ്പലമെങ്കിലും നിസ്വർ നിനക്കെന്നും പ്രിയമുള്ളവർ, നിൻ്റെ പ്രഭാവത്താൽ ഈ ക്ഷേത്രഭൂമിയും പാവങ്ങൾക്കെന്നെന്നും ജന്മഗൃഹം, അഞ്ചു വയസ്സുള്ള ബാലകരാമാ ! നിൻ തിരുമുഖം കാണുവാ- നെന്തഴക്, കളങ്കമില്ലാത്ത നിൻ  പുഞ്ചിരി കാണവെ  ഹൃദയത്തിലാനന്ദ - ത്തിരയിളക്കം, നിൻ കടക്കണ്ണിലെ കുട്ടിക്കുറുമ്പിലും കാരുണ്യഭാവം മറഞ്ഞിരിപ്പൂ , നിൻ കവിളിണയിലെ അരുണിമ കാണവെ ചെന്താമരപ്പൂക്കൾ ഓർമ്മ വന്നു, നിൻ കൈയ്യിലേന്തിയ ധനുസ്സും ശരങ്ങളും സംരക്ഷണത്തിൻ്റെ മുദ്രയല്ലേ, നിന്നെ സ്മരിച്ചാലും നിന്നെ ഭജിച്ചാലും മാനസമെപ്പോഴും ധീരമാകും, തുളസിദാസനായി നിൻ കഥ ചൊല്ലുവാൻ സാഹിത്യമില്ലല്ലോ എൻ മനസ്സിൽ, ത്യാഗരാജനായി നിന്നെ പ്രകീർത്തിക്കാൻ സംഗീതമില്ലല്ലോ എന്റെ ഹൃത്തിൽ, എങ്കിലും രാഘവാ !  നിൻ  നാമം കേൾക്കുമ്പോൾ പ്രസന്നമാകുന്നു അന്തരംഗം, നിൻ നാമം ധാരയായ് ജപി...