Posts

Showing posts from January, 2020

മംഗളം

മംഗല്യസൂത്രമണി ഞ്ഞോരു സുന്ദരീ നേരുന്നു മംഗളം ഹൃദയത്തിൽ നിന്നിതാ, ഐശ്വര്യ പൂക്കൾ ചൊരിയുമാ പുഞ്ചിരി വാടാതെയെന്നും ധരണിയിൽ വാഴുക 

കാവ്യാഞ്ജലി

കാവ്യാഞ്ജലി. ....................... പുഞ്ചിരി തൂകുന്ന നിൻവദനം, മായാതെയിന്നും മനസ്സിൽ നിൽപ്പൂ, മൗനം തുളുമ്പുന്ന വേളകളിൽ, തെന്നലായ് നീയെ- ന്നരികലെത്തി, നിൻ ഹൃദയത്തിലെ സ്നേഹമന്ത്രം, ഭൂപാളരാഗമായ് കേൾപ്പൂ കാതിൽ, അർപ്പിക്കുന്നക്ഷര- കാവ്യാഞ്ജലി, കൂട്ടുകാരി, നിന്നെ - യോർക്കുന്നേരം. Dr.Manoj.M.R. 🙏🙏🙏

മകരജ്യോതി

മകരജ്യോതി. ........................ മകരസംക്രമ - സൂര്യോദയം മനസ്സിലാനന്ദ - ത്തുയിലുണർത്തി, നീഹാരബിന്ദുക്കൾ ചുംബനമർപ്പിച്ച പനിനീർപ്പൂക്കളും മിഴി തുറന്നു, പൊങ്കൽനിവേദ്യത്തിൻ രസമുണർന്നു, എന്നിൽ സർഗ്ഗസംഗീത - ത്തിൻ സുധയൊഴുകി, മകരജ്യോതി തെളി- ഞ്ഞിടുമ്പോളയ്യാ, എന്നിലും ധ്യാനത്തിൻ തിരി തെളിയ്ക്കൂ. Dr.Manoj.M.R.

ആതുരസേവകർ

ആതുരസേവകർ. ............................... ദീനവും ദു:ഖവും വാഴുമീ ലോകത്ത്, അറിവിന്റെ പാഠം പഠിച്ചു ഞങ്ങൾ, വർഷങ്ങളെത്ര - യുഴിഞ്ഞു വച്ചു, മരണം മണക്കുന്ന വാർഡുകളിൽ, മറ്റുള്ളോർ ജീവിത - മാസ്വദിക്കേ, പകലന്തിയോളം  പണിയെടുപ്പൂ , ഉല്ലാസയാത്രയു- മവധിദിനങ്ങളും, വേണ്ടെന്ന് വച്ചിട്ട് നാളേറെയായ്, നിപ്പയും ടിബിയും പകർച്ചപ്പനികളും, മരണം വിതയ്ക്കുന്ന നാളുകളിൽ, ഊണുമുറക്കവു- മില്ലാതെ ഞങ്ങള്, നിങ്ങളെ കാത്തില്ലേ, മാലോകരെ, മരണത്തെ വെല്ലും മനുഷ്യനുണ്ടോ, മരണം, ശാശ്വത - സത്യമല്ലേ, പിന്നെയുമെന്തിനീ ക്രോധമൊക്കെ, ഞങ്ങളിൽ തീർക്കുന്നു നാട്ടുകാരേ, ഞങ്ങടെ മാനസം വേദനിച്ചാൽ, പോരാടാനാകുമോ വ്യാധിയോട്, രോഗം പഠിക്കുവാൻ ശാന്തി വേണം, മരുന്നു കുറിക്കുവാൻ ചിന്ത വേണം, ആതുരസേവക - രില്ലെങ്കിലോ, നാട് നശിച്ചിടും തീർച്ചയായും, ആതുരസേവനം കാത്തുകൊള്ളാൻ, ഏതൊരു നാടും ശ്രമിയ്ക്കവേണം, അക്രമം കാട്ടുന്ന ന്യൂനപക്ഷം, മേൽക്കൈ നേടുന്നു നാട്ടിലെങ്ങും, ഡോക്ടറെ തല്ലും സമൂഹത്തിന്, സംസ്കാരലോപം ഭവിച്ചുവിന്ന്, ഇല്ലിനിയേറെ  സഹിക്കവയ്യാ, നാടിന്റെ മൗനം സഹിക്കവയ്യാ, നാടിൻ മനസ്സാക്ഷി തൊട്ടുണർത്താൻ, ഞങ്ങളും ഒന്നിച്ച - ണിനിരക്കും, പൂജിക്ക വേണ്ടിനി ഡോക്...

യക്ഷി

യക്ഷി. ............. ഇന്നും മനസ്സിൽ നിറഞ്ഞു നിൽപ്പൂ, ഏകാന്തരാവിന്റെ സാന്ത്വനങ്ങൾ, വന്യമാം കാനന - വീഥികളിൽ, ഒഴുകും നിഴലായ് പറന്ന കാലം, താമരയിലയിലെ നീർമണിയിൽ, ചന്ദ്രിക വൈഢൂര്യം തീർത്ത രാവിൽ, വൃശ്ചികരാവിൻ കുളിർമ ചൂടി, ഹിമമായ് വാനി- ലലഞ്ഞ കാലം, രജനീഗന്ധികൾ പൂവണിയേ, മായികലോകം  ചമച്ചു ഞാനും, മാലേയഗന്ധിയാം പുടവ ചുറ്റി, മോഹിനിയായി ചമഞ്ഞൊരുങ്ങി,  അന്ധതമസ്സിനാൽ മിഴിയെഴുതി, നയനത്തിൽ ലജ്ജതൻ പൂവു ചൂടി, പാലപ്പൂ മണമുള്ള വാർമുടിയിൽ, സങ്കടക്കാർമേഘ- മൊളിച്ചു വച്ചു, രുധിരം രുചിക്കുവാൻ ദാഹമോടെ, അധരത്തിൽ വെറ്റില- ച്ചോപ്പണിഞ്ഞു, നെഞ്ച് പിളർക്കും പകക്കിലുക്കം, ചിലമ്പിന്നൊലിയായ് മുഴങ്ങിയെങ്ങും, വിരഹം തിളയ്ക്കും കരളുമായി, രാഗങ്ങൾ മൂളി  നടന്നു ഞാനും, പ്രേമം തുളുമ്പും  മനസ്സുമായി, പ്രിയമെഴും നാഥനെ കാത്തുനിന്നു, എന്നിൽ ഭ്രമിച്ച നീ കാമാർത്തനായ്, നിന്നെ മറന്നു നീ മോഹിതനായ്, രോഷത്തീയാളുമെൻ രൂപം കാൺകെ, ആലില പോലെ വിറച്ചു നീയും, നിൻ നയനത്തിലെ ഭീതി കാൺകെ, ഊറിച്ചിരിച്ചു ഞാൻ ഉന്മാദിയായ്, മരണം തലോടിയ പ്രാണനോടെ, നീയുമെൻ ലോകത്ത് വന്നു ചേർന്നു. പാർക്കുവാനില്ലിന്ന് കരിമ്പനകൾ, മോഹപ്പൂവണിയുന്ന പാലകളും, വെണ്ണില...

ഉത്സവപ്പിറ്റേന്ന്

ഉത്സവപ്പിറ്റേന്ന്. ........................... ഉത്സവപ്പിറ്റേന്ന് ക്ഷീണിച്ചുറങ്ങുന്നു, ആലസ്യമോടെയെൻ പൊന്നുഗ്രാമം, മൂകതയെങ്ങും തളം കെട്ടി നിൽക്കുന്നു, മൃത്യു വിരുന്നുണ്ട വീടുപോലെ, അമ്പലമുറ്റം വിജന - മായ്ത്തീർന്നല്ലോ, പൂരപ്പറമ്പു - മനാഥമായി, ചമയങ്ങളെല്ലാ- മഴിഞ്ഞു വീഴുന്നേരം, താളവും മേളവും  മൗനമാർന്നു, പൊങ്കാലപ്പായസം നേദിച്ചടുപ്പുകൾ, പട്ടട പോലെ കിടപ്പതുണ്ട്, വർണ്ണക്കൊടികളും കുപ്പിവളകളും, നീളെ കിടക്കുന്നു വീഥികളിൽ, വാടിയ, തെങ്ങിൻകുരു - ത്തോലനാമ്പുകൾ, വേനലിൻ താപത്തിൽ തേങ്ങിടുന്നു, തെങ്ങിൻ തലപ്പുകൾ, ആലിലച്ചാർത്തുകൾ, ദീർഘസുഷുപ്തിയി- ലാണ്ട പോലെ, മാനത്ത് ശോഭിച്ച ദീപരേണുക്കളും, കെട്ടിയൊരുക്കും കുതിരകളും, തെയ്യവും തോറ്റവും, ആനയമ്പാരിയും, എല്ലാം മറഞ്ഞുപോ- യോർമ്മകളായ്, എങ്കിലുമെല്ലാമ - റിഞ്ഞു കൊണ്ടങ്ങനെ, പുഞ്ചിരി തൂകുന്നു, ഊരിൻ ദേവി, ഒറ്റവിളക്കിന്റെ മായികശോഭയിൽ, ചിന്മയരൂപിയാം, അമ്മദേവി, ഉത്സവപ്പിറ്റേന്ന് കാഴ്ചകൾ കാണവെ, ധ്യാനനിരതമാ- യെൻ മാനസം, നൊമ്പരമേകിയ ദു:ഖദുരിതങ്ങൾ, സൗഖ്യം പകർന്നോ- രനുഭവങ്ങൾ, രോഷത്തീ തുപ്പിയ കലഹക്കനലുകൾ, വേദന പേറുന്ന ഗദ്ഗദങ്ങൾ, ശാന്തിതൻ മന്ത്ര- മുരുവിട്ട വാക്കുകൾ, സ്നേഹകുസുമം...

മകളേ നിനക്കായി

മകളേ, നിനക്കായി .... .................................... ഇന്നലെയുച്ചമയക്ക- ത്തിലെപ്പോഴോ, ചേലുള്ള ചിത്രം തെളിഞ്ഞുവെന്നിൽ, മാനത്ത് പൂവിട്ട മഴവില്ലിൻ നിറമുള്ള, സ്വപ്നദലങ്ങൾ വിടർന്നുവെന്നിൽ, നീലനിശയിലെ പൂർണ്ണേന്ദു പോലവെ, പൈതലാം നിന്മുഖം മുന്നിൽ വന്നു, കാർമുകിൽവേണിയും ചന്ദനപ്പൊട്ടുമായ്, പുഞ്ചിരി തൂകുന്ന നിൻ വദനം, ശോണകപോലങ്ങൾ മിന്നിത്തുടുക്കവെ, നാണിച്ചു നിൽക്കുന്നു സായന്തനം, നീൾമിഴി തന്നിലെ കുട്ടിക്കുറുമ്പുകൾ, എന്നിലാഹ്ളാദ - മധു നിറച്ചു, ഈണമൂറും നിന്റെ സുന്ദരവാണികൾ, വേണുഗാനത്തിന്റെ വർഷമായി, നിൻ കിളിക്കൊഞ്ചലിൻ താളലയത്തിൽ ഞാ- നാമോദമോടെ രസിച്ചിരുന്നു,  അഴകോലുമാ മുഖം മാറോടണയ്ക്കുവാൻ, വെമ്പുന്നുവെന്മന - മാർദ്രമായി, ആ കുളിർനെറ്റിയിൽ ചുംബനമർപ്പിക്കാൻ, ആശിക്കുന്നെന്മന - മേറെയേറെ, വേഗം മറഞ്ഞല്ലോ, നീയങ്ങ് ശോഭിതേ, മായുന്ന മേഘ- ചിത്രങ്ങൾ പോലെ, ഭീതിയലന്നേരം ഞെട്ടിയുണർന്നല്ലോ, നെഞ്ച് പിളർക്കു - ന്നോരാധിയാലേ, വിറകൊണ്ട ദേഹവും, നന്നേ വിയർത്തുപോയ്, നെഞ്ചിടിപ്പിൻ വേഗമേറെയായി, ഉള്ളം തണുത്തു, കിനാവെന്നറിയവെ, മൃദുമന്ദഹാസം വിടർന്നു ചുണ്ടിൽ, മാറാപ്പിൻ കെട്ടഴിഞ്ഞോർ- മ്മമേഘങ്ങളെൻ, ചിത്തംബരത്തിൽ പറന്നു വന്നു, പഠന...

എന്നെത്തിരഞ്ഞ്

എന്നെത്തിരഞ്ഞ്. ............................... വർണ്ണപ്പകിട്ടാർന്ന- യോർമ്മയെന്നിൽ, അഴകാർന്ന ചിത്രം വരച്ചിരുന്നു, വാസന്തഋതുവിലെ പൂവാടിയിൽ, മദനോത്സവങ്ങൾ ചമച്ചിരുന്നു, വെണ്ണിലാവൊഴുകും നിശീഥിനിയിൽ, മോഹക്കിനാവുകൾ നെയ്തിരുന്നു, രാഗാർദ്രമാമി - ക്കിനാവുകളിൽ, ആനന്ദലഹരി നിറഞ്ഞിരുന്നു, നീറുന്ന നോവു ശമിക്കുവാനായ്, മായക്കിനാവിൽ ലയിച്ചിരുന്നു, ധനുമാസരാവിലെ കോടമഞ്ഞിൽ, കവിതകൾ പാടി നടന്നിരുന്നു, വാക്കും മൊഴികളു- മെന്നുമെന്നിൽ, കല്പിതകഥകൾ രചിച്ചിരുന്നു, ഓർമ്മകളില്ലാത്ത മാനസത്തെ, ചിന്തിക്കുവാനേ കഴിഞ്ഞതില്ല, വാർധക്യനാളുകൾ വന്നീടവെ, മനസ്സിൽ തിരശ്ശീല വീണപോലെ, മഞ്ഞിൽ മറഞ്ഞുപോം താഴ്വരപോൽ, മറയുന്നു മാനസ- ദൃശ്യങ്ങളും, തിമിരത്താൽ മങ്ങിയ കാഴ്ചപോലെ, മൂടുപടം ചൂടി - യോർമ്മകളും, വിടചൊല്ലിപ്പോകുന്നു സ്വപ്നലോകം, നിറംകെട്ടു മങ്ങു - ന്നനുഭവങ്ങൾ, തെളിയാതിരിക്കും വിചാരങ്ങളിൽ, അറിവിന്റെ പാഠങ്ങ - ളകലുന്നുവോ, അർത്ഥം തുടിക്കാത്ത വാക്കുകളിൽ, ഭ്രാന്തമാം വ്യർത്ഥത തേങ്ങുന്നുവോ, ഓർമ്മതന്നാഴി വരണ്ടുണങ്ങി, ഓർമ്മമേഘങ്ങളും യാത്രയായി, ഹൃദയം തകർക്കുന്ന വേദനകൾ, അന്തരാത്മാവി- ലിടം പിടിച്ചു, അമ്മതൻ താരാട്ടി - ന്നീണമിന്ന്, കേൾക്കാത്ത പാട്ടാ-...

ബാവുൽഗായിക

ബാവുൽഗായിക. ............................... ഇലഞ്ഞികൾ പൂക്കും നദിക്കരയിൽ, എവിടുന്നൂ കേൾപ്പൂ മധുരഗീതം, ഗന്ധർവ്വദേവത പാടുന്നുവോ, പ്രേമസായൂജ്യമാം മധുരഗാനം, എല്ലാം മറന്നു നീ പാടിടുന്നു, മീരയെപ്പോലെന്നു - മേകയായി, ബാവുലിൻ ഗീതികൾ പാടിടുന്നു, സ്വച്ഛന്ദമൊഴുകുന്നു കുന്തിപ്പുഴ, ജന്മാന്തരങ്ങളായ് മോഹിച്ച കണ്ണന്റെ, കരവലയത്തി - ലമർന്നനേരം, പ്രണയവിവശയാം രാധയെപ്പോൽ, ഉന്മത്തയായി നീ പാടിടുന്നു, അർദ്ധനിമീലിത- പ്പൂമിഴികൾ, നാഥന്റെ ഹൃത്തിൽ ലയിച്ചിരിക്കെ, നിർവൃതി തൂകുന്നോ- രാനന്ദബാഷ്പങ്ങൾ, നീൾമിഴിപ്പീലിക - ളാർദ്രമാക്കി, മഞ്ഞളിൻ നിറമാർന്ന പാവാടയും, കുങ്കുമച്ചോപ്പാർന്ന മേലാടയും, പാറിപ്പറക്കും മുടിയിഴകൾ, നൃത്യങ്ങളാടുന്നു സുന്ദരാംഗി, താളം പിടിക്കുന്നു കാൽച്ചിലങ്ക, ശ്രുതിചേർന്നു മീട്ടു - ന്നു, "ഏകതാര " , ഭാവസമാധിയി- ലാണ്ടപോലെ, ഗാനമായൊഴുകുന്നു പെൺകിടാവ്, ആത്മവിശുദ്ധിതൻ സാധനയായ്, ഈ വഴിത്താരയിൽ നൃത്തമാടും, ആത്മസ്വരൂപിണീ! നിന്നെയോർത്ത്, അത്ഭുതം കൂറുന്നു - വെന്റെയുള്ളം, ദിവ്യാനുഭൂതിത- ന്നുത്തുംഗമാം ശൃംഗത്തിൽ വാഴുന്ന സന്യാസിനീ! നിൻ ധ്യാനഗീതകം കേട്ടുനിൽക്കെ, സിരകളിൽ പടരുന്നു - വാത്മഹർഷം. "ഏകതാര "- ഒറ്...

പുതുവർഷപ്പുലരി

പുതുവർഷപ്പുലരി. .............................. പുതുവർഷപ്പുലരി- യുദിച്ചീടവെ, മാനസച്ചെമ്പകം പൂത്തുലഞ്ഞു, ഹൃദ്യസുഗന്ധം പരന്നുവെങ്ങും, ഹർഷബിന്ദുക്കൾ നിറഞ്ഞുവെന്നിൽ, പൊയ്പ്പോയ നാളിലെ നോവുകളോ, ഓർമ്മതൻ ചെപ്പിൽ തപസ്സിരുന്നു, സുഖവും  കദനവു- മൊത്തുചേർന്ന്, കാമ്പുള്ള ജീവിതം ധന്യമാക്കി, അപരന് ദു:ഖം കൊടു- ത്തിടാതെ, നന്മതൻ ഗീതം പൊഴിച്ചിടേണം, എല്ലാം ക്ഷമിക്കുവാൻ ഹൃത്തിലീശൻ, ശാന്തിമന്ത്രങ്ങൾ വിതച്ചിടട്ടെ, ഒരുമതൻ വിത്തു മുളച്ചുപൊങ്ങി, തളിരിടും നാമ്പുകൾ പൂത്തിടട്ടെ, മാനസപ്പൂവാടി - യരുമസുമങ്ങളാൽ, കാരുണ്യഗന്ധം പരത്തിടട്ടെ. Dr.Manoj.M.R.

കൊല്ലം

കൊല്ലം. .................... (ഒരു നാടൻ പാട്ട്) ............................... അറബിക്കടലോരത്തിന്നും  ജലകന്യക മാതിരിയല്ലോ, വാഴുന്നുണ്ടിന്നും, "കൊല്ലം", സുന്ദരിയാം മോഹിനിയായി, വേണാടിൻ രാജധാനി- യിവിടല്ലോ പണിഞ്ഞതന്ന്, ദേശിങ്ങനാടെന്നുള്ളൊരു ഖ്യാതിയതും പണ്ടേയുണ്ടേ, പെണ്ണിന്റെ കൂന്തലുപോലെ അഷ്ടമുടിക്കരകളുമുണ്ടേ, പെണ്ണിന്റെ കണ്ണുകൾപോലെ കായലുകൾ വേറെയുമുണ്ടേ, പെണ്ണിന്റെ ചേതനയായി, കത്തുന്നൂ വിളക്കുമാടം, വൈഢൂര്യമണിഞ്ഞതുപോലെ ലോഹമണൽക്കൂമ്പാരങ്ങൾ, കൊല്ലവർഷം പിറന്നനാട്ടിൽ അക്ഷരവും പണ്ടേയുണ്ടേ, രാമനാട്ടം ജനിച്ചു, പിന്നെ, കഥകളിയായ്ത്തീർന്നതുമിവിടെ, കുരുമുളകും മലഞ്ചരക്കും കശുവണ്ടിപ്പരിപ്പുമെല്ലാം, വാങ്ങുവാൻ കപ്പലിലേറി സായിപ്പും വന്നതുകണ്ടേ, കച്ചോടമുറപ്പിക്കാനായ്‌ ചിന്നക്കടച്ചന്തയുമുണ്ടേ, തൊഴിലാളികൾ മുഷ്ടി ചുരുട്ടി, പോരാടിയ കഥകളുമുണ്ടേ, തെന്മലയുടെ ചന്തം കണ്ടാൽ, ഹൃദയങ്ങൾ തുള്ളിച്ചാടും, പാലരുവി വെള്ളച്ചാട്ടം, അമൃതിന്റെ ധാരകൾപോലെ, സീതമ്മപ്പെണ്ണിനെ കാക്കാൻ പടവെട്ടിയ പക്ഷിരാജൻ ജടായു വീണൊരു പാറ ഇന്നിവിടെ കാണാമല്ലോ ഓച്ചിറയിൽ, ആൽത്തറ തന്നിൽ, വാഴും പരബ്രഹ്മമൂർത്തി, ജാതിമതക്കോമരങ്ങൾ, ആടാത്തൊരു ദേശമാണ്, ചേല...